Wednesday, December 30, 2009

യാത്ര


ഒരു മങ്ങിയ വെളിച്ചത്തില്‍, എന്തോ തോന്നി, ഞാന്‍ എണീറ്റ്‌ നടന്നു. നാലുഭാഗവും ഒരു മുഴക്കം – ഒരു കൂട്ടം വമ്പന്‍ വണ്ടുകള്‍ തമ്മില്‍ സ്വകാര്യം പറയുന്നത് പോലെ.


അതില്‍ ചിലതൊക്കെ ഇക്കി മനസ്സിലായി... "ഹെട്ലൈന്‍", "ഗ്രാഫിക്" , “എകനോമി”, “ക്രെഡിറ്റ്‌” എന്നൊക്കെ. പക്ഷെ മോത്തമായിട്ടോന്നും പിടി കിട്ടിയില്ല. ഇടയ്ക്കിടെ എതോ ഒരു ചിലങ്ക “കിലുകിളൂ, കിലുകിളൂ” എന്ന് പൊട്ടിച്ചിരിക്കുന്നു.


ആ, എന്തായാലും ഞാന്‍ പോകുന്നു. മൊബൈല്‍ ഫോണും, ബാഗും ഒന്നും എടുത്തില്ല. ഇക്കി വീട്ടില്‍ പോകാന്‍ ധ്രിതിയായി...


അവിടെ കുട്ടികള്‍ ഇരുന്നു ചീട്ടു കളിക്കുന്നുണ്ട്. കൂട്ടത്തില്‍ സൊറ പറയുന്നു. ഞങ്ങളുടെ ആ തുറന്ന ഉമ്മറത്ത്‌ അവര്‍ അട്ടഹസിച്ചു ചിരിക്കുന്നു. ഞങ്ങള്‍ക്ക് ചിരിക്കാനുള്ള കാരണങ്ങള്ക്കണോ പഞ്ഞം? ഒന്നും ഇല്ലെങ്കില്‍ അവളുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ ആരാണ് അവള്‍ എന്ന് ഓര്‍മ വരുന്നില്ല. ഒരു മുഖത്തിന്റെ രേഖാചിത്രം മാത്രമേ തെളിയുന്നുള്ളൂ.


“അനക്ക് വേറെ പണിയൊന്നും ഇല്ലേ ചെങ്ങായി...” എന്നാരോ പറയുന്നു... കിരണ്‍ ആണെന്ന് തോന്നുന്നു... അപ്പുവിനോട് ആണോ? ഉമ്മര്‍പ്പടിമ്പ് നിവര്നു കടന്നിട്ടാണ് ആ മഹാന്‍ സംസാരിക്കുന്നത്... ഭാഗ്യവാന്‍.


ആ ഉമ്മറത്ത് കൂട്ടം കൂടിയാല്‍ തന്നെ എന്തെങ്കിലും ഒക്കെ പറയാന്‍ ഉണ്ടാവും. ദൈവത്തിന്റെ സ്വന്തം എസീ-കാറ്റ് വീശുന്ന ആ ഉമ്മറത്ത്. പുകഞ്ഞു വേര്‍ക്കുന്ന നട്ടുച്ചയ്ക്കും പച്ചമരങ്ങള്‍ നെടുവീര്‍പ്പിട്ടു ഞങ്ങള്‍ക്ക് ആശ്വാസം പകരുന്ന ആ ഉമ്മറത്ത്.


ആരും എന്നെ ശ്രദ്ധിച്ചില്ല. ഇത്തിരി തണുക്കുന്നുണ്ടോ എന്നൊരു സംശയം. ഞാന്‍ വിചാരിച്ചു, ഈ നാട്ടില്‍ തണുപ്പോ? മെല്ലെ വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങി. ആ മങ്ങല്‍ അതുപോലെ നിലനില്‍ക്കുന്നു. എല്ലാം ഒരു മാറാല പിടിച്ച ചുവരിലെ പഴയ ചിത്രങ്ങള്‍ പോലെ...


ഇറങ്ങി റോഡില്‍ എത്തിയപ്പോള്‍ ഒരു നഗരത്തിന്റെ മുഴുവന്‍ ഇരമ്പലും എന്റെ ചെവിയില്‍. ബസ്സുകള്‍, ടക്ഷികല്, ബൈക്കുകള്‍, ടെമ്പോ എന്നുവിധ വണ്ടികള്‍ ചീരിപാഞ്ഞു നടക്കുന്നു, പുക ഖാര്‍ക്കിച്ച്ചു തുപ്പുന്നു. അളിഞ്ഞു ചീയുന്ന നഗരത്തിന്റെ വിഴുപ്പു കൊണ്ട് പോകുന്ന കോര്പോരറേന്‍ ചവറു വണ്ടിയും ഉണ്ട് കൂട്ടത്തില്‍.


റോഡരികില്‍ ഉള്ള ജീര്നിച്ച്ച ചേരിയിലെ കുട്ടികള്‍, ചിലര്‍ ഒരു വയസ്സുപോലും തികയാത്തവ, ആ വാഹന സേനയോട് കൌതുകം പങ്കിട്ടു കളിക്കുന്നു. ദിവസങ്ങളോളം വെള്ളം കാണാത്ത പിഞ്ചു ശരീരങ്ങള്‍. ഇവരെ പോലെ ഉള്ളവര്‍ തന്നെ അല്ലെ ചിലപ്പോള്‍ ഈ വണ്ടികള്‍ക്കിടയില്‍ കുടുങ്ങി ചാവുന്നത്? “തേരി മാ കാ... കഹാന്‍ ദേഖ് കെ ചല്‍ രഹാ ഹേ ...?”


അന്തരീക്ഷം രൂക്ഷം...


എനിക്ക് ഇനി ഓടണം എന്ന് തോന്നുന്നു ... ഈ നഗരത്തിന്റെയും, ഇതിന്റെ പുണ്ണ് പിടിച്ച അടിവയരിന്റെയും പക്കില്‍നിന്നും ഓടണം. ഞാന്‍ നടത്തത്തിന്റെ വേഗത കൂട്ടി, ഒരു ബസ്‌ കണ്ടപ്പോള്‍.


“സെഫരോണ്‍ ഗി സിന്ദകി ജോ കെബി നഹിന്‍ ഗധം ഹോ ജാധി ഹേ ...” മോഹന്‍ ലാലിന്‍റെ ആ അസഹ്യമായ ഡയലോഗ് രാധി ആവര്‍ത്തിക്കുന്നു. ലാലിനെ ചൊല്ലിയാണ് ഇപ്പോള്‍ ഉള്ള തര്‍ക്കം. പണ്ടും അടികൂടാന്‍ ഉള്ള ഞങ്ങളുടെ ഇഷ്ട്ടപെട്ട വിഷയങ്ങളില്‍ ഒന്ന് “ലാല്‍ Vs മമുട്ടി” ആണ്.


പുറത്തു ഉച്ച മയക്കത്തില്‍ കിടക്കുന്ന തെങ്ങുകളും, മദ്രാസ്‌ മുല്ലയും, ചെമ്പരത്തിയും. എന്നാല്‍ അവരെ ഉറക്കം കെടുത്തി, ഉമ്മറത്തുള്ള പടയെ വെല്ലുന്ന ആരവവുമായി ഒരു കൂട്ടം ചെതലക്കിളികള്‍ ആ വെയിലില്‍ നീരാട്ട് നടത്തുന്നു. മുറ്റത്തെ അശോകത്തിന്റെ കൊമ്പില്‍ അവരെ, “ഹായ്, എന്തൊരു സ്വൈരക്കേട്‌” എന്ന മട്ടില്‍ ഒരു ചെമ്പോത്ത് നോക്കി നില്‍ക്കുന്നു.


പടിഞ്ഞാറേ മുറ്റത്തെ ചുവന്ന മണ്ണില്‍, ഉച്ച വെയില്‍ ഇട്ട ഇപ്പൂതിയുടെയും, പെരെക്കയുടെയും, പറങ്ങി മാവിന്റെയും കറുത്ത കളത്തിനിടയില്‍, അവിടെയും ഇവിടെയും നോക്കി പുളഞ്ഞു നടക്കുന്നു ഒരു മനുങ്ങന്‍ കീരി. കീരിയും കുടുംബവും എത്രയോ തലമുറകളായി ഞങ്ങളുടെ ആ തൊടിയില്‍ താമസിച്ചു വരുന്നു. പെട്ടെന്ന് ഉമ്മറത്ത്‌ ഉയര്‍ന്ന ബഹളം കേട്ട് അവന്‍ എതോ ഒരു പൊത്തില്‍ ഓടി ഒളിച്ചു. ഇവിടെ താമസം ആയിട്ട് കാലങ്ങളോളമായി. എന്നാലും മനുഷ്യന്റെ കാര്യമല്ലേ. ഒന്നും പറയാന്‍ വയ്യ.


എനിക്കും അലിഞ്ഞു ചേരണം ആ കാഴ്ചയില്‍. വലിഞ്ഞു ക്ഷീണിച്ച ഞരമ്പുകളെ തൊട്ടു തലോടുന്ന ആ ശാന്തതയില്‍. എനിക്കും ആ പടച്ചിത്ത്രത്തിന്റെ ഒരു ഭാഗം ആവണം.


ചീയുന്ന, വികൃത മുഖമുള്ള ഈ നഗരത്തിനെ തിരിഞ്ഞു നോക്കാതെ ഞാന്‍ ബസ്സില്‍ കയറി. ഒരു സീറ്റില്‍ ഇരുന്നു. നീങ്ങി. തീരെ തിരക്കില്ല. ബസ്സിന്റെ ഉള്‍ഭാഗം എവിടെയോ കണ്ടതുപോലെ. ജന്നലിന്റെ മുകളില്‍ അറിയാവുന്ന ഭാഷയില്‍, എന്റെ മലയാളത്തില്‍: “കയ്യും തലയും പുറത്തിടരുത്.”


മുഖത്തേക്ക് നോക്കാതെ കണ്ടക്ടര്‍ വന്നടുത്തു. കൊടുത്ത 20 പൈസ വാങ്ങാന്‍ അയാള്‍ ഒരു തിടുക്കവും കാട്ടുന്നില്ല. കണ്ടക്ടര്‍ ശ്യ്ജുവിന്റെ മുഖത്തിനും ഉണ്ട് ഒരു മങ്ങല്‍. പണ്ട് ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു അയാള്‍ക്ക്‌. ഇപ്പോള്‍ ഇത്തിരി കഷണ്ടി ബാധിച്ചിരിക്കുന്നു. ലേശം നരയും. എന്റെ മുഖത്തു പോലും നോക്കുന്നില്ല.


“എന്താ, ഷൈജു ഏട്ടന് ടിക്കറ്റ്‌ കാശ് വേണ്ടേ? എന്നെ ഓര്‍മയില്ലേ? ഞാന്‍ എത്ര കാലം വിഭൂധിയില്‍ സവാരി ചെയ്തതാണ്,” ഞാന്‍ ആലസ്യത്തോടെ ചോദിച്ചു. അയാള്‍ പരപരാന്നു നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ പോയി.


വിഭൂധി…


ഇപ്പോള്‍ ആ ജര്‍ജര നഗരം വിട്ടു പായുന്ന വിഭൂധിയിലും എത്ര ഓര്‍മ്മകള്‍...


പുറത്തു... കണ്ടു മടുത്ത വര്‍ണങ്ങളെ പൊടിയുടെയും പുകയുടെയും ഇളം കറുപ്പ് പൊതിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരു മുഴു കുടിയന്റെ കരളിനു ബാധിച്ച സിര്ര്‍ഹോസിസ് പോലെ. മനസ്സിന്റെ ആ നീട്ടലിനു ചന്ദനം ചാര്തികൊണ്ട് ഇതാ വിബൂധിയുടെ മുന്നേറ്റം. ദിവസവും കാണുന്ന കെട്ടിടങ്ങള്‍ മറഞ്ഞു പോകുന്നു...


പണ്ട് കണ്ടിരുന്നവ അവര്‍ക്കിടയില്‍ അദ്ഭുതം പോലെ പൊങ്ങുന്നു... കമല മില്‍സ്, ഐ ടീ സീ വെല്‍ക്കം ഹോട്ടല്‍, കല്പക ബസാര്‍, ചര്ച്ച് ഗയ്റ്റ്, ഗേറ്റ്വേ ഓഫ് ഇന്ത്യ, കെവി കോമ്പ്ലെക്സ്, കിട്സണ്‍ കോര്‍ണര്‍, വീ ടീ, എം സീ സീ ബാങ്ക്, ഐസ് മോട്ടോര്‍സ്, കിങ്ങ്സ് സര്‍ക്കിള്‍, മാനാഞ്ചിറ മൈതാനം, ചാലപ്പുറം പോസ്റ്റ്‌ ഓഫീസ്... അങ്ങനെ...


“ശെരി, ശെരി...” എന്ന് എന്തോ പറഞ്ഞു അവള്‍ കൈകൊണ്ടു ഘോഷ്ടി കാണിക്കുന്നു. ആ ചാര് കസേരയില്‍ ഇരുന്നിട്ടാണ്. ആരാണ് അത്? അതുമാത്രം ഓര്‍മ കിട്ടുന്നില്ല… മനസ്സില്‍ പതിഞ്ഞ ഒരു മുഖം. നേരെ മുന്‍പില്‍ ലെച്ചു അതാ. തലയില്‍ ഒരു കിരീടം ഉണ്ട്. കയ്യില്‍ സുഭദ്രകുമാരി ചൌഹാന്റെ ഒരു കവിത.


ആ തണുപ്പ്...മരവിപ്പിക്കുന്ന ആ തണുപ്പ് എന്തുകൊണ്ട് വിട്ടു പോകുന്നില്ല?


എന്തായാലും ഞ്യാന്‍ സ്കൂള്‍ ബാഗും എടുത്ത് ബസ്സില്‍ നിന്നും ഇറങ്ങി… പ്രായം ഏറിയ ഷൈജു ഏട്ടന്‍ എന്നെ എവിടെയോ കണ്ടു മറന്നത് പോലെ നോക്കി. എന്നിട്ട് തിരിഞ്ഞു നടന്നു പാരടൈസ് ഹോട്ടലില്‍ കയറി. ഒരു നിമിഷം അയാളെ നോക്കി നിന്ന ഞാന്‍ പിന്നെ നടന്നു.


മൈതാനത്തിന്റെ മൂലയില്‍ പൊക്കവടയും ഉള്ളിവടയും ഉണ്ടാക്കുന്ന ആ ആള് ഇന്നത്തെ കച്ചവടം തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തിരക്ക് ഇല്ല. വേഗം എന്തെങ്കിലും വാങ്ങിക്കാം. അവിടെ എല്ലാവരുടെയും നാക്ക് നനയ്ക്കുന്ന സാധങ്ങലാണ്. ചെന്ന് 50 ഉര്‍പ്പയ്ക്ക് പൊക്കവട പറഞ്ഞു. പക്ഷെ കിളവന്‍ മാപ്പിള അനങ്ങുനില്ല. ഞാന്‍ പിന്നെയും പറഞ്ഞു, “ഇക്ക… ഞമ്മള സാധനം ഒന്ന് എടുക്കീന്നു!” അയാള്‍ മിണ്ടുന്നേയില്ല. ഇതെന്തു കഥ?


ഏതായാലും ഞ്യാന്‍ മുന്നോട്ടു നടന്നു. ഒരു അടി വെച്ചപ്പോഴേക്കും കോവിലകം. പുരാതന ചിത്രപണികള്‍ ഉള്ള ആ ചുമര് ഒന്ന് നോക്കി നിന്ന്. “കിലുകില് കിലുകില്” എന്ന് പിന്നെയും ചെവിയില്‍ മുഴങ്ങി.


അടുത്ത ചുവട് എന്നെ എന്റെ വീട്ടിന്‍ പടിയില്‍ എത്തിച്ചു. തൊടി കടന്നു... അതാ എന്റെ ഉമ്മറം. കിരണ്‍ ഇപ്പോഴും അനന്തശയനതിലാണ്. അവള്‍... ഏതാണ് ആ പരിചയം ഉള്ള വട്ട മുഖം? കവിതയുടെ രസം പിടിച്ച് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ ലച്ചുവിന്റെ ഒച്ച കേള്‍കുന്നു... “ഖൂബ് ലടി, ഖൂബ് ലടി... ഖൂബ് ലടി മാര്‍ദാനി വൊഹ് തൊ...”


ഒരു തണുത്ത കാറ്റ് തെക്ക് പടിഞ്ഞാറ് ഭാഗത്തുനിന്നും ആഞ്ഞു വീശി...ആരോ തോടികടന്നു വരുന്നതായി അവര്‍ക്ക് തോന്നി... എല്ലാവരും ഉമ്മര്‍പ്പടിമ്പ് വന്നുകൂടി പടിഞ്ഞാറെ ഇടവഴിയില്‍ കണ്ണും നട്ട് നിന്നു... പക്ഷെ ആരെയും കണ്ടില്ല...


എനിക്ക് ഒച്ച പൊന്തുന്നില്ല... അവരെ വിളിക്കാന്‍ പറ്റുന്നില്ല... എനിക്ക് എന്റെ മുറ്റത്തേയ്ക്ക് ഇറങ്ങാന്‍ പട്ടുനില്ല... ആരോ പിന്നില്‍നിന്നും വലിക്കുന്നു... അല്ല വിളിക്കുന്നു... കുട്ടികള്‍ എല്ലാവരും എന്റെ ഭാഗത്തേയ്ക്ക് നോക്കുന്നു... പക്ഷെ എന്തേ അവര്‍ ഒന്നും പരയത്ത്? എന്നെ മാടി വിളിക്കാത്ത്?


ആ വണ്ടുകളുടെ മുഴക്കം വീണ്ടും കാതില്‍... ഞാന്‍ പിന്നോക്കം നീങ്ങുന്നു... ഹേ... എനിക്ക് എന്റെ വീട്ടില്‍ പോണം... ഉമ്മറത്ത്‌ ഇരിക്കണം... കുട്ടികളുടെ മുഖങ്ങള്‍ ചെറുതായി പോകുന്നു... അവരോടു മിണ്ടാന്‍ കഴിഞ്ഞിരുന്നെങ്കില്‍... ഒന്ന് അവരുമൊത്ത് ചിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പിണങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍... അവള്‍... അവള്‍ ആരെന്നു കണ്ടുപിടിച്ചിരുന്നെങ്കില്‍...


കാഴ്ചകള്‍ തിരിഞ്ഞു പായുന്നു... ചിത്രപണികള്‍ ഉള്ള ചുമര്‍, വിഭൂധി ബസ്‌, മാനാഞ്ചിറ മൈതാനം, കിങ്ങ്സ് സര്‍ക്കിള്‍, ഐസ് മോട്ടോര്‍സ്, എം സീ സീ ബാങ്ക്, വീ ടീ, കിട്സണ്‍ കോര്‍ണര്‍, കെവി കോമ്പ്ലെക്സ്, ഗേറ്റ്വേ ഓഫ് ഇന്ത്യ, ചര്ച്ച് ഗയ്റ്റ്, കല്പക ബസാര്‍, ഐ ടീ സീ വെല്‍ക്കം ഹോട്ടല്‍, കമല മില്‍സ്... അങ്ങനെ. ആ കരിപുരണ്ട കുട്ടികള്‍, മൂക്കില്‍ തുളഞ്ഞു കയറുന്ന നാറ്റം... ആ തണുപ്പ്...


---------------------------------------------------------------------------------------

ഐസിയുടെ മരവിച്ച കാറ്റ് മുഖത്തടിക്കുന്നു. അടുത്ത് ഫോണ്‍ അടിക്കുന്നു “കിലുകില്, കിലുകില്” എന്ന്. തോളില്‍ തട്ടി, ഒരു ചിരിയോടെ, “ഗുഡ് മോര്‍ണിംഗ്”, എന്ന് ബോസ്സ്. മങ്ങല്‍ മാറി. ഒരു ചമ്മിയ ചിരിയോടെ ഞാന്‍ കൊതറി എണീറ്റു. മനസ്സില്‍ എവിടെയോ ഒരു ഭാരം. പല ചോദ്യങ്ങള്‍.


ദിവാസ്വപ്നങ്ങളിലെ ഭാരങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും ഓഫീസ് ക്യുബികെളില്‍ കുടുങ്ങി നീറുന്ന പ്രായോഗിക മനസ്സില്‍ പ്രസക്തിയില്ല എന്നാ മഹാസത്യം ബോധ്യപെട്ട ഞാന്‍ അടുത്ത എകനോമിക് റിപ്പോര്‍ട്ട്‌ വായിച്ചു തുടങ്ങി.


---------------------------------------------------------------------------------------


കുട്ടികള്‍ ഉമ്മറപടി വിട്ടു. അപ്പ്രതീക്ഷിതമായ ഒരു സന്തോഷ മുഹൂര്‍ത്തം വഴിതെറ്റി പോയ നിരാശ മറച്ചുവെച്ച് അവര്‍ പഴയ സ്ഥാനങ്ങളിലേക്ക് പോയി ഇരുന്നു...


അവള്‍... അവള്‍ മാത്രം ഒന്നുകൂടെ തിരിഞ്ഞു നോക്കി... ഇടവഴിയിലേയ്ക്ക്...